നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെന്നിഫര്‍ ബെന്‍സണ്‍ ഷുള്‍ട്ട്

ജീവന്റെ ലക്ഷണങ്ങൾ

എന്റെ മകൾക്ക് ഒരു ജോഡി വളർത്തു ഞണ്ടുകളെ സമ്മാനമായി ലഭിച്ചപ്പോൾ, അവൾ ഒരു ഗ്ലാസ് ടാങ്കിൽ മണൽ നിറച്ച് അവയെ നിക്ഷേപിച്ചു. അവയ്ക്കു വെള്ളവും ഭക്ഷിക്കാൻ പ്രോട്ടീനും പച്ചക്കറി അവശിഷ്ടങ്ങളും അവൾ ഇട്ടുകൊടുത്തു. അവ സന്തുഷ്ടരാണെന്നു തോന്നി, എങ്കിലും ഒരു ദിവസം അവയെ കാണാതായപ്പോൾ ഞങ്ങൾ ഞെട്ടി. ഞങ്ങൾ എല്ലായിടത്തും തിരഞ്ഞു. അവസാനം, അവ മണലിനടിയിലാണെന്നു ഞങ്ങൾ മനസ്സിലാക്കി. അവ പുറംതോടുകൾ ഉരിച്ചുകളയുന്ന സമയത്ത് ഏകദേശം രണ്ടു മാസത്തോളം അവിടെത്തന്നെ ആയിരിക്കും.

രണ്ടു മാസം കഴിഞ്ഞു, പിന്നെയും ഒരു മാസം കൂടി കടന്നുപോയി, അവ ചത്തു കാണും എന്നോർത്ത് ഞാൻ വിഷമിക്കാൻ തുടങ്ങി. കൂടുതൽ സമയം കടന്നുപോകുന്തോറും ഞാൻ കൂടുതൽ അക്ഷമയായി. ഒടുവിൽ, ജീവന്റെ ലക്ഷണങ്ങൾ ഞങ്ങൾ കണ്ടു, ഞണ്ടുകൾ മണലിൽ നിന്നു  പുറത്തുവന്നു.

ബാബിലോണിൽ പ്രവാസികളായി ജീവിക്കുമ്പോൾ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രവചനം നിവൃത്തിയാകുമോ എന്ന് യിസ്രായേൽ സംശയിച്ചിരുന്നോ എന്നു ഞാൻ അത്ഭുതപ്പെടുന്നു. അവർക്ക് നിരാശ തോന്നിയോ? അവർ എന്നെന്നേക്കും അവിടെത്തന്നെ കഴിയേണ്ടിവരുമോയെന്ന് അവർ ആശങ്കപ്പെട്ടിരുന്നോ? യിരെമ്യാവിലൂടെ ദൈവം അരുളിച്ചെയ്തു: “ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു [യെരൂശലേമിലേക്കു]  മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കും” (യിരെമ്യാവ് 29:10). തീർച്ചയായും, എഴുപതു വർഷങ്ങൾക്കുശേഷം, യെഹൂദന്മാർക്കു തിരികെപ്പോകാനും യെരൂശലേമിലെ അവരുടെ ദൈവാലയം പുനർനിർമ്മിക്കാനും പാർസി രാജാവായ കോരെശിലൂടെ ദൈവം അനുവദിച്ചു (എസ്രാ 1:1-4).

ഒന്നും സംഭവിക്കുന്നില്ല എന്ന് തോന്നുന്ന കാത്തിരിപ്പിന്റെ കാലത്ത്, ദൈവം നമ്മെ മറന്നിട്ടില്ല. ക്ഷമ വളർത്തിയെടുക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതിനാൽ, അവൻ പ്രത്യാശ നൽകുന്നവനും വാഗ്ദത്തം പാലിക്കുന്നവനും ഭാവിയെ നിയന്ത്രിക്കുന്നവനുമാണെന്ന് നമുക്കു മനസ്സിലാക്കാൻ കഴിയും.

എങ്ങോട്ട് തിരിയും?

ജാക്കിന്റെ ലളിത മനസ്സോടെയുള്ള ജീവിതവും കായികമികവും ഹൈസ്കൂളിലെ എല്ലാവരും അഭിനന്ദിച്ചിരുന്നു. കളികളിൽ ഏർപ്പെടുന്നത് അവന് ഏറ്റവും സന്തോഷമുളള കാര്യമായിരുന്നു.

തൊട്ടടുത്തുള്ള ഒരു സഭയിൽ പങ്കെടുത്തപ്പോൾ മുതൽ ജാക്ക് യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ചു. അതുവരെയും അവൻ വീട്ടിൽ സംഘർഷങ്ങൾ  അനുഭവിക്കുകയും, അത് ലഘൂകരിക്കാൻ ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നു. മാനസാന്തരം വന്നതിനു ശേഷം എല്ലാം നന്നായി പോകുന്നതായി അനുഭവപ്പെട്ടു. എന്നാൽ വർഷങ്ങൾക്കു ശേഷം അവൻ വീണ്ടും ലഹരി ഉപയോഗിക്കാൻ തുടങ്ങി. ആരും യഥാവിധി ഇടപെടാത്തതു കൊണ്ടും തുടർച്ചയായ ചികിത്സ ലഭിക്കാത്തതു കൊണ്ടും അമിതമായ ലഹരി ഉപയോഗത്താൽ അവൻ മരിച്ചു പോയി 

പ്രതിസന്ധികൾ വരുമ്പോൾ പരിചിതമായ കാര്യങ്ങളിലേക്ക് മടങ്ങാൻ സാധ്യത കൂടുതലാണ്. ഇസ്രായേല്യർക്ക് അസ്സീറിയൻ ആക്രമണ ഭീഷണി ഉണ്ടായപ്പോൾ അവർ സഹായത്തിനായി ഈജിപ്തിലേക്ക്-അവരുടെ പഴയ അടിമത്തകാലത്തെ യജമാനനിലേക്ക്- തിരിഞ്ഞു (യെശയ്യാവ് 30:1-5). ഇത് അവർക്ക് നാശത്തിന് കാരണമാകും എന്ന് ദൈവം പറഞ്ഞു. അവർ തെറ്റായ തെരഞ്ഞെടുപ്പ് നടത്തി എങ്കിലും ദൈവം അവരെ സഹായിക്കുവാൻ മനസ്സുള്ളവനായിരുന്നു. ദൈവത്തിന്റെ ഹൃദയമാണ് യെശയ്യാവ് പറയുന്നത്: "അതുകൊണ്ട് യഹോവ നിങ്ങളോട് കൃപകാണിക്കുവാൻ താമസിക്കുന്നു; അതുകൊണ്ട് അവൻ നിങ്ങളോട് കരുണ കാണിക്കാതവണ്ണം ഉയർന്നിരിക്കുന്നു" (വാ .18).

നാം വേദനകളെ പരിഹരിക്കാൻ മറ്റുളളവരിലേക്ക് നോക്കുമ്പോഴും, ഇതാണ് ദൈവത്തിന് നമ്മോടുള്ള മനോഭാവം. അവിടുന്ന് നമ്മെ സഹായിക്കാൻ ആഗ്രഹിക്കുന്നു. അടിമപ്പെടുത്തുന്ന ശീലങ്ങളാൽ നാം സ്വയം മുറിപ്പെടുത്തുന്നത് അവിടുന്ന് ആഗ്രഹിക്കുന്നില്ല. പെട്ടെന്നുള്ള ആശ്വാസത്തിനായി ചില വസ്തുക്കളെയും പ്രവൃത്തികളെയും ആശ്രയിക്കാൻ നമുക്ക് തോന്നാം, എന്നാൽ നാം അവന്റെ കൂടെ ചേർന്ന് നടക്കുന്നതു വഴി യഥാർത്ഥമായ സൗഖ്യം നല്കാനാണ് ദൈവം ആഗ്രഹിക്കുന്നത്.

ഇരുമ്പുപോലെ ശക്തർ

ഇരുമ്പുടുപ്പുള്ള വണ്ടുകൾ ശത്രുക്കളിൽ നിന്ന് അവയെ സംരക്ഷിക്കുന്ന കടുപ്പമുള്ള പുറംതോടു നിമിത്തം പേരുകേട്ടതാണ്. എന്നിരുന്നാലും, ഒരു പ്രത്യേക ഇനത്തിന് സമ്മർദ്ദത്തെ താങ്ങാനുള്ള അസാധാരണമായ ശക്തിയുണ്ട്. പ്രാണിയുടെ കഠിനമായ പുറംതോട് ശരീരത്തിൽ ഒരുമിച്ചു ചേരുന്ന വിള്ളലുകളേക്കാൾ നീണ്ടുകിടക്കുന്നു. അതിന്റെ പരന്ന പുറവും ശ്രദ്ധയാകർഷിക്കാത്ത നിർമ്മിതിയും ചതവുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ശരീരഭാരത്തിന്റെ ഏകദേശം 40,000 മടങ്ങ് സമ്മർദ്ദ ശക്തിയെ അതിജീവിക്കാൻ ഇതിന് കഴിയുമെന്ന് ശാസ്ത്രീയ പരിശോധനകൾ കാണിക്കുന്നു.

ദൈവം ഈ പ്രാണിയെ കൂടുതൽ കഠിനമാക്കിയതുപോലെ, അവൻ യിരെമ്യാവിനും പ്രതിരോധശേഷി നൽകി. യിസ്രായേലിന് ഇഷ്ടപ്പെടാത്ത സന്ദേശങ്ങൾ നൽകുമ്പോൾ പ്രവാചകനു കടുത്ത സമ്മർദ്ദം നേരിടേണ്ടി വരും, അതിനാൽ ദൈവം അവനെ “ഇരിമ്പുതൂണും താമ്രമതിലുകളും’’ ആക്കുമെന്നു വാഗ്ദാനം ചെയ്തു (യിരെമ്യാവ് 1:18). പ്രവാചകൻ നിരപ്പാക്കപ്പെടുകയോ പൊളിക്കപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്യുകയില്ല. ദൈവത്തിന്റെ സാന്നിധ്യവും രക്ഷാശക്തിയും നിമിത്തം അവന്റെ വാക്കുകൾ ശക്തമായി നിലകൊള്ളും.

ജീവിതത്തിലുടനീളം, യിരെമ്യാവിനെ തെറ്റായി കുറ്റം ആരോപിക്കുകയും അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും മർദിക്കുകയും തടവിലിടുകയും കിണറ്റിലേക്കു വലിച്ചെറിയുകയും ചെയ്തു ... എന്നിട്ടും അവൻ അതിജീവിച്ചു. ആന്തരിക പോരാട്ടങ്ങളുടെ ഭാരമുണ്ടായിട്ടും യിരെമ്യാവ് ഉറച്ചുനിന്നു. സംശയവും സങ്കടവും അവനെ അലട്ടി. നിരന്തരമായ തിരസ്‌കരണവും ബാബിലോണിയൻ അധിനിവേശത്തെക്കുറിച്ചുള്ള ഭയവും അവന്റെ മാനസിക സമ്മർദ്ദം കൂട്ടി.

അവന്റെ ആത്മാവും സാക്ഷ്യവും തകർന്നുപോകാതിരിക്കാൻ ദൈവം യിരെമ്യാവിനെ നിരന്തരം സഹായിച്ചു. ദൈവം നമുക്കു നൽകിയ ദൗത്യം ഉപേക്ഷിക്കാനോ അല്ലെങ്കിൽ വിശ്വാസപൂരിതമായ ജീവിതത്തിൽ നിന്ന് പിന്മാറാനോ തോന്നുമ്പോൾ, യിരെമ്യാവിന്റെ ദൈവമാണ് നമ്മുടെ ദൈവമെന്നു നമുക്ക് ഓർക്കാം. നമ്മുടെ ബലഹീനതയിൽ അവന്റെ ശക്തി തികഞ്ഞുവരുന്നതിനാൽ അവനു നമ്മെ ഇരുമ്പു പോലെ ശക്തരാക്കാൻ കഴിയും (2 കൊരിന്ത്യർ 12:9).

ദൈവം അറിയുന്നു

ഒരു വലിയ പെയിന്റിംഗ് കണ്ട് അത് ആസ്വദിക്കാനായി ആ ദമ്പതികൾ അതിന്റെയടുത്ത് ചെന്നു. ചിത്രത്തിന്റെ ചുവട്ടിൽ തുറന്നുവെച്ച പെയിന്റ് പാത്രങ്ങളും ബ്രഷും കണ്ടപ്പോൾ, ഇത് പൂർത്തിയാകാത്ത ചിത്രമാണെന്നും ആർക്കും അതിൽ ചേർന്നു വരക്കാമെന്നും അവർ വിചാരിച്ചു; ചില വരകൾ അവരും നടത്തിയിട്ട് പോയി. ചിത്രകാരൻ തന്റെ പൂർത്തിയായ ചിത്രത്തിന്റെ പ്രദർശനത്തിന് ഒരു വൈവിധ്യമായിട്ട് മാത്രമായിരുന്നു പെയിന്റും ബ്രഷും അവിടെ വെച്ചിരുന്നത്. സംഭവത്തിന്റെ വീഡിയോ പരിശോധിച്ച സംഘാടകർക്ക് ഇതിൽ സംഭവിച്ച തെറ്റിദ്ധാരണ ബോധ്യപ്പെട്ടതുകൊണ്ട് ആ ദമ്പതികളെ വെറുതെ വിട്ടു.

യോർദ്ദാന്റെ കിഴക്ക് താമസിച്ചിരുന്ന ഇസ്രായേൽക്കാർ ഒരു വലിയ യാഗപീഠം പണിതത് തെറ്റിദ്ധാരണയുളവാക്കി. സമാഗമനകൂടാരമല്ലാതെ മറ്റൊരു ഇടവും ആരാധനക്കായി ദൈവം അംഗീകരിച്ചിട്ടില്ലാതിരിക്കെ,  ഇതൊരു മത്സര നീക്കമായി മറ്റ് ഇസ്രായേൽക്കാർ കണക്കാക്കി (യോശുവ 22:16).

വലിയ സംഘർഷം ഉടലെടുത്തു; എന്നാൽ ഇത് യാഗപീഠത്തിന്റെ ഒരു മാതൃക മാത്രമായിരുന്നു എന്ന് കിഴക്കേ ഗോത്രക്കാർ വിശദീകരിച്ചു. അവരുടെ വരും തലമുറകളെ മറ്റ് ഇസ്രായേൽ ഗോത്രങ്ങളുമായുള്ള ആത്മീയ ബന്ധവും പാരമ്പര്യവും ഓർമ്മിപ്പിക്കാനുള്ള ഒരു പ്രതീകമായിട്ടായിരുന്നു അവരത് നിർമ്മിച്ചത് (വാ. 28, 29). അവർ പറഞ്ഞു: "സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ...അറിയുന്നു " (വാ.22). ഭാഗ്യവശാൽ, മറ്റുള്ളവർക്ക് അത് ബോധ്യമായി. എന്താണ് സംഭവിക്കുന്നത് എന്ന് അവർ കണ്ട് മനസ്സിലാക്കി, ദൈവത്തെ സ്തുതിച്ച്, മടങ്ങിപ്പോയി.

"യഹോവ സർവ്വഹൃദയങ്ങളേയും പരിശോധിക്കുകയും വിചാരങ്ങളും നിരൂപണങ്ങളുമെല്ലാം ഗ്രഹിക്കുകയും " (1 ദിനവൃത്താന്തം 28: 9) ചെയ്യുന്നതുകൊണ്ട്, ഓരോരുത്തരുടെയും താല്പര്യങ്ങൾ അവിടുത്തേക്ക് അറിയാം. ആശയക്കുഴപ്പങ്ങളുടെ സന്ദർഭങ്ങളിൽ ദൈവത്തോട് നാം സഹായം അഭ്യർത്ഥിച്ചാൽ, നമ്മെത്തന്നെ വിശദീകരിക്കുന്നതിനും മറ്റുള്ളവരുടെ ചെയ്തികൾ ക്ഷമിക്കുന്നതിനും ഒക്കെ ദൈവം ഇട വരുത്തും. ഐക്യം നിലനിർത്താനായി പാടുപെടുമ്പോഴെല്ലാം നമുക്ക് ദൈവത്തിങ്കലേക്ക് തിരിയാം.

അസാധാരണമായ ധൈര്യം

1478 -ൽ ഇറ്റലിയിലെ ഫ്ലോറൻസിന്റെ ഭരണാധികാരിയായ ലൊറെൻസോ ഡി മെഡിസി തന്റെ ജീവനു നേരെയുള്ള ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. തുടർന്നു അദ്ദേഹത്തിന്റെ നാട്ടുകാർ, അവരുടെ നേതാവിനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യുവാൻ ഒരു യുദ്ധത്തിന് പുറപ്പെട്ടു. സാഹചര്യം വഷളായി, നേപ്പിൾസിലെ ക്രൂരനായ രാജാവ് ഫെറാന്റേ ഒന്നാമൻ ലോറെൻസോയുടെ ശത്രുവായിത്തീർന്നു, പക്ഷേ ലോറെൻസോയുടെ ധീരമായ പ്രവർത്തി എല്ലാം മാറ്റിമറിച്ചു. അദ്ദേഹം ഒറ്റയ്ക്ക് രാജാവിനെ നിരായുധനായി സന്ദർശിച്ചു. ഈ ധീരതയും, അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും ചുറുചുറുക്കും, ഫെറാന്റെയുടെ പ്രശംസ നേടുകയും യുദ്ധം അവസാനിക്കുകയും ചെയ്തു.
ദാനിയേലും ഒരു രാജാവിന്റെ ഹൃദയം മാറുവാൻ കാരണമായി. ബാബിലോണിലെ ആർക്കും നെബൂഖദ്‌നേസർ രാജാവിനെ അസ്വസ്ഥമാക്കിയ സ്വപ്നത്തെ വിവരിക്കാനോ വ്യാഖ്യാനിക്കാനോ കഴിഞ്ഞില്ല. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു, ദാനിയേലും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാ ഉപദേശകരെയും വധിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ തങ്ങളെ വധിക്കുവാൻ തീരുമാനിച്ചിരിക്കുന്ന രാജാവിന്റെ സന്നിധിയിൽ തന്നെ കൊണ്ടുപോകേണം എന്നു ദാനിയേൽ ആവശ്യപ്പെട്ടു (ദാനിയേൽ 2:24).
നെബൂഖദ്‌നേസറിന്റെ മുമ്പിൽ നിന്നുകൊണ്ട്, രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ദൈവത്തിന് ദാനിയേൽ സകല മഹത്വവും നൽകി (വാ. 28). പ്രവാചകൻ സ്വപ്നത്തെ വിവരിക്കുകയും അതിന്റെ അർത്ഥം ബോധിപ്പിക്കയും ചെയ്തപ്പോൾ, നെബൂഖദ്‌നേസർ "ദൈവാധിദൈവവും രാജാധികർത്താവും ആയ ദൈവത്തെ" ആദരിച്ചു (വാ. 47). ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്താൽ ഉളവായ ദാനിയേലിന്റെ അസാധാരണമായ ധൈര്യം അദ്ദേഹത്തെയും കൂട്ടുകാരെയും മറ്റ് ഉപദേശകരെയും മരണത്തിൽനിന്ന് രക്ഷിച്ചു.
നമ്മുടെ ജീവിതത്തിൽ, പ്രധാനപ്പെട്ട സന്ദേശങ്ങൾ കൈമാറാൻ ധൈര്യവും മനസാന്നിദ്ധ്യവും ആവശ്യമുള്ള സമയങ്ങളുണ്ട്. ദൈവം നമ്മുടെ വാക്കുകളെ നയിക്കുകയും തക്കസമയത്ത് എന്താണ് പറയേണ്ടതെന്ന അറിവും അത് നന്നായി പറയാനുള്ള കഴിവും ജ്ഞാനവും നൽകട്ടെ.

സുരക്ഷിതത്വത്തിലേക്ക്

പിതാവ് നോക്കി നിൽക്കെ,ഒരു കുഞ്ഞു ബാലിക ചെറിയ അരുവിയിൽക്കൂടി വേച്ച് വേച്ച് നടക്കുകയായിരുന്നു.അവളുടെ റബ്ബർ ബൂട്ട്സ് മുട്ടൊപ്പം ഉണ്ടായിരുന്നു. വെള്ളം തെറിപ്പിച്ച് നടന്ന് കുറച്ച് ആഴത്തിലേക്ക് നടന്നപ്പോൾ ബൂട്ട്സിൽ വെള്ളം കയറി, അവൾക്ക് ഒരടി പോലും വെക്കാൻ പറ്റാതായി. അവൾ അലറി, “ഡാഡി, ഞാൻ കുടുങ്ങി.“ മൂന്ന് സ്റ്റെപ്പ് വെച്ച് പിതാവ് അവളുടെ അരികിൽ എത്തി; പുൽത്തകിടിയിലേക്ക് അവളെ വലിച്ചു കയറ്റി. അവൾ ബൂട്ട്സ് വലിച്ചൂരി, പൊട്ടിച്ചിരിച്ചു കൊണ്ട് വെള്ളം കമഴ്ത്തിക്കളഞ്ഞു.

സങ്കീർത്തകനായ ദാവീദിനെ ദൈവം ശത്രുക്കളിൽ നിന്ന് രക്ഷിച്ചപ്പോൾ, അദ്ദേഹം ഒരു നിമിഷം ഒന്ന് ഇരുന്നിട്ട്, “തന്റെ ബൂട്ട്സ് വലിച്ചൂരി.“ ആശ്വാസം ആത്മാവിൽ നിറയാൻ അനുവദിച്ചു. തന്റെ അനുഭൂതി പ്രകടിപ്പിക്കാൻ ഒരു പാട്ട് എഴുതി. “സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽ നിന്നു താൻ എന്നെ രക്ഷിക്കും” (2 ശമുവേൽ 22:4). ദൈവത്തെ തന്റെ പാറയായും കോട്ടയായും പരിചയായും ഗോപുരമായും (വാ. 2,3) പ്രകീർത്തിച്ചു. എന്നിട്ട് ഒരു കവിയുടെ ഭാവനയിൽ ദൈവത്തിന്റെ പ്രതികരണത്തെ വിവരിച്ചു. ഭൂമി ഞെട്ടി വിറച്ചു. ദൈവം ആകാശം ചായിച്ചിറങ്ങി. അവന്റെ സന്നിധിയിൽ നിന്ന് മിന്നലുകളും ഇടിയും പുറപ്പെട്ടു. അവന്റെ ശബ്ദം ഇടി മുഴങ്ങി. പെരുവെള്ളത്തിൽ നിന്ന് അവനെ വലിച്ചെടുത്തു (വാ. 8,10,13-15,17).

ഇന്ന് നിങ്ങൾ, ഒരു പക്ഷേ, ചുറ്റും എതിർപ്പുകൾ നേരിടുന്നുണ്ടാകാം. ആത്മീയമായി മുമ്പോട്ട് പോകാനാകാത്ത വിധം പാപത്തിൽ പുതഞ്ഞു പോയിട്ടുണ്ടാകാം. മുൻ കാലങ്ങളിൽ ദൈവം നിങ്ങളെ സഹായിച്ചത് ഓർക്കുക, എന്നിട്ട് അവനെ സ്തുതിക്കുകയും തുടർന്നും സഹായം ആവശ്യപ്പെടുകയും ചെയ്യുക. നിങ്ങളെ രക്ഷിച്ച് അവന്റെ രാജ്യത്തിലാക്കിയതിനാൽ പ്രത്യേകമായി നന്ദി പറയുക (കൊലോസ്യർ 1:13).

ഒരു സൗഹൃദ സംഭാഷണം

ഹൈസ്കൂളിൽ ഞാനും കാതറിനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ ഫോണിൽ സംസാരിക്കാത്തപ്പോൾ, അടുത്ത സ്ലീപ്പ്-ഓവർ ആസൂത്രണം ചെയ്യാൻ ഞങ്ങൾ ക്ലാസ്സിൽ കുറിപ്പുകൾ കൈമാറുമായിരുന്നു. ചിലപ്പോൾ ഞങ്ങൾ വാരാന്ത്യങ്ങൾ ഒരുമിച്ച് ചിലവഴിക്കുകയും സ്കൂൾ പ്രോജക്ടുകളിൽ പങ്കാളികളാകുകയും ചെയ്തു.

ഒരു ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ്, ഞാൻ കാതറിനെക്കുറിച്ച് ചിന്തിക്കുവാൻ തുടങ്ങി. നിത്യജീവൻ എങ്ങനെ നേടണമെന്ന് എന്റെ പാസ്റ്റർ അന്നു രാവിലെ പറഞ്ഞിരുന്നു. എന്റെ കൂട്ടുകാരി എന്നെപ്പോലെബൈബിളിലെ പഠിപ്പിക്കലുകൾ വിശ്വസിച്ചിരുന്നില്ല എന്നും എനിക്കറിയാമായിരുന്നു. അവളെ വിളിക്കാനും അവൾക്ക് യേശുവുമായി എങ്ങനെ ഒരു ബന്ധം സ്ഥാപിക്കുവാൻ കഴിയുമെന്ന് വിശദീകരിക്കാനും എനിക്ക് ഒരു ഭാരം തോന്നി. എങ്കിലും ഞാൻ മടിച്ചു, കാരണം ഞാൻ പറയുന്നത് അവൾ തള്ളിക്കളയുകയും എന്നിൽ നിന്ന് അകലുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെട്ടു.

ഈ ഭയം നമ്മിൽ പലരേയും നിശബ്ദരാക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അപ്പൊസ്തലനായ പൗലൊസിനു പോലും താൻ "സുവിശേഷത്തിന്റെമർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ'' വേണ്ടി പ്രാർത്ഥിക്കുവാൻആളുകളോട് ആവശ്യപ്പെടേണ്ടി വന്നു(എഫെ.6:19). സുവിശേഷംപങ്കിടുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാദ്ധ്യത ഒഴിവാക്കുവാൻ സാദ്ധ്യമല്ല, എന്നിട്ടും താൻ ഒരു "സ്ഥാനാപതി" ആണെന്ന് പൗലൊസ് പറഞ്ഞു - ദൈവത്തിനു വേണ്ടി സംസാരിക്കുന്ന ഒരാൾ (വാ.19).മനുഷ്യർ നമ്മുടെ സന്ദേശംതിരസ്കരിക്കുകയാണെങ്കിൽ, സന്ദേശം അയച്ച അവനേയും അവർ തിരസ്കരിക്കുന്നു. ദൈവം നമ്മോടൊപ്പം വേദന അനുഭവിക്കുന്നു.

അപ്പോൾ എന്താണ് സംസാരിക്കുവാൻ നമ്മെ നിർബന്ധിക്കുന്നത്? ദൈവത്തെ പോലെ നാമും മറ്റുമനുഷ്യരെകരുതുന്നവരാണ്(2 പത്രൊ.3:9). ഒടുവിൽ കാതറിനെ വിളിക്കുന്നതിലോട്ട് എന്നെ നയിച്ചത് അതാണ്. അതിശയകരമെന്ന് പറയട്ടെ, അവൾ എന്നെ നിരാകരിച്ചില്ല. അവൾ ശ്രദ്ധിച്ചു കേട്ടു. ചോദ്യങ്ങൾ ചോദിച്ചു. തന്റെ പാപം ക്ഷമിക്കുവാൻ അവൾ യേശുവിനോട് അപേക്ഷിക്കുകയും അവനു വേണ്ടി ജീവിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെഎന്റെ ആ സാഹസത്തിനു തക്കപ്രതിഫലം ലഭിച്ചു.

വിജയവും ത്യാഗവും

സ്വിറ്റ്സർലൻഡിലെ ഒരു പർവ്വതത്തിൽ കയറുവാൻ ആഗ്രഹിച്ച ഒരു കുട്ടിയെക്കുറിച്ചുള്ള ഒരു പുസ്തകം ഒരുവേനൽക്കാലപഠനപരിപാടിക്കിടെഎന്റെ മകൻ വായിച്ചു. പർവ്വതത്തിൽകയറുവാനായി അവൻ വളരെയേറെപരിശീലനം നടത്തി എങ്കിലും ഒടുവിൽ പർവ്വതാരോഹണത്തിനായി പുറപ്പെട്ടപ്പോൾ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടന്നില്ല. പകുതി ദൂരം കയറിയപ്പോഴേക്കും അവരുടെ ഒരു സംഘാംഗം രോഗബാധിതനായി. എന്നാൽ, തന്റെ ലക്ഷ്യം നേടുന്നതിനുപകരം കൂട്ടുകാരനെ പരിചരിക്കുവാൻ  കൂടെനിൽക്കുവാൻഅവൻ തീരുമാനിച്ചു.

ക്ലാസ് മുറിയിൽ ഈ കഥ വായിച്ചുകേട്ടതിനുശേഷം, അദ്ധ്യാപകൻ ചോദിച്ചു, "മല കയറാത്തതിനാൽ ആ പ്രധാന കഥാപാത്രം പരാജയപ്പെട്ടോ?" ഒരു വിദ്യാർത്ഥി പറഞ്ഞു, "അതെ, കാരണംപരാജയംഅവന്റെ DNA യിൽഉണ്ടായിരുന്നു." പക്ഷേ മറ്റൊരു കുട്ടി സമ്മതിച്ചില്ല. ആ ചെറുപ്പക്കാരൻ ഒരു പരാജയമല്ലെന്ന് അവൻ ന്യായീകരിച്ചു, കാരണം മറ്റൊരാളെ സഹായിക്കുവാൻവേണ്ടി,താൻ ആഗ്രഹിച്ച കാര്യം ഉപേക്ഷിച്ച ആ വ്യക്തി, യാഥാർത്ഥത്തിൽ ഒരു വിജയിയാണ്.  

നാം നമ്മുടെ പദ്ധതികൾ മാറ്റിവെച്ച് മറ്റുള്ളവരെ സഹായിക്കുമ്പോൾ, യാഥാർത്ഥത്തിൽ നമ്മൾ യേശുവിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്.യാത്രചെയ്തുകൊണ്ട് ദൈവത്തിന്റെ സത്യം പങ്കുവയ്ക്കുവാൻ യേശു തന്റെ ഭവനവും സമ്പത്തും അംഗീകാരവും ബലിയർപ്പിച്ചു. അവസാനം, നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുവാനും ദൈവസ്നേഹത്തെ പ്രദർശിപ്പിക്കുവാനും, അവൻ “തന്റെ പ്രാണനെ വെച്ചുകൊടുത്തു”(1 യോഹന്നാൻ 3:16). 

ഭൗമികവിജയം ദൈവത്തിന്റെ ദൃഷ്ടിയിലെ വിജയത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. പ്രയാസത്തിൽആയിരിക്കുന്നവരെയും, സങ്കടത്തിൽആയിരിക്കുന്നവരെയുംസഹായിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന അനുകമ്പയെ അവൻ വിലമതിക്കുന്നു (വാ .17). ആളുകളെ സംരക്ഷിക്കുവാൻ നാം എടുക്കുന്ന തീരുമാനങ്ങൾ അവൻ അംഗീകരിക്കുന്നു. ദൈവകൃപയാൽ, നമുക്ക് അവനോടുകൂടെ മറ്റുള്ളവരെയും സ്നേഹിക്കുവാൻ കഴിഞ്ഞാൽ, അതാണ് ഏറ്റവും വലിയ നേട്ടം. 

ഞാൻ എന്താണ് പറയേണ്ടത്?

പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ ചെന്ന് ഞാൻ പെട്ടിയിലുള്ള പുസ്തകങ്ങൾ തിരയുന്നതിനിടയിൽ കടയുടമ അടുക്കൽ വന്നു. ലഭ്യമായ പുസ്തകങ്ങളുടെ പേരുകളെ കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹം വിശ്വാസത്തിൽ തല്പരനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ദൈവത്തിന്റെ ഇടപെടലിനായി നിശബ്ദമായി പ്രാർത്ഥിച്ചു. ഒരു ക്രൈസ്തവ എഴുത്തുകാരന്റെ ആത്മകഥ കണ്ടു , അതിനെക്കുറിച്ച് ആരംഭിച്ച ചർച്ച പതിയെ  ദൈവത്തിലേക്ക് എത്തിച്ചേർന്നു. ദൈവീകമായ കാര്യങ്ങളിലേക്ക് ഞങ്ങളുടെ സംസാരത്തെ തിരിച്ചു വിടുവാൻ എന്റെ പെട്ടെന്നുള്ള പ്രാർത്ഥനക്ക് കഴിഞ്ഞു എന്നത് അവസാനം ഞാൻ നന്ദിയോടെ ഓർത്തു.

പേർഷ്യയിലെ അർത്ഥഹ്ശഷ്ടാരാജാവുമായി സംസാരിക്കുന്നതിനിടയിൽ ഒരു നിർണ്ണായക വിഷയത്തിൽ, നെഹെമ്യാവു പെട്ടെന്ന് സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചു. യെരുശലേമിന്റെ നാശത്തിൽ ദുഃഖിതനായ നെഹെമ്യാവിനോട് താൻ എങ്ങിനെയാണ് സഹായിക്കേണ്ടത് എന്ന് രാജാവ് ചോദിച്ചു.നെഹെമ്യാവു രാജാവിന്റെ സേവകൻ മാത്രമാകയാൽ, യാതൊരു ആനുകൂല്യവും ചോദിക്കുവാൻ അർഹനല്ലായിരുന്നെങ്കിലും , അവന്  ഒരു വലിയ ആനുകൂല്യം ആവശ്യമായിരുന്നു. അവൻ യെരുശലേമിനെ പുനർനിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നു. പട്ടണം പുനർനിർമ്മിക്കുന്നതിനായി രാജാവിനോട് അവധി ചോദിക്കുന്നതിനു മുമ്പ് "അവൻ സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചു. " (നെഹമ്യാവു 2:4-5) രാജാവ് നെഹെമ്യാവിന് സമ്മതം കൊടുക്കുക മാത്രമല്ല, യാത്രക്കു വേണ്ട എല്ലാ സൗകര്യങ്ങളും, പണിയുന്നതിനു ആവശ്യമായ മരങ്ങളും ഏർപ്പെടുത്തി കൊടുത്തു.

“ സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും.. ” (എഫെസ്യർ 6:18)- എന്നാണ് പ്രാർത്ഥനയിൽ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്.  ധൈര്യവും, ആത്മനിയന്ത്രണവും, അവബോധവും വേണ്ട നിമിഷങ്ങളെല്ലാം നാം പ്രാർത്ഥിക്കേണ്ടതാണ്. നാം ദൈവത്തോട് പ്രാർത്ഥിച്ചതിനു ശേഷം സംസാരിക്കുമ്പോൾ, നമ്മുടെ മനോഭാവവും, വാക്കുകളും നിയന്ത്രിക്കുവാൻ ദൈവം നമ്മെ സഹായിക്കും.

ഇന്ന് നിങ്ങളുടെ വാക്കുകളെ നിയന്ത്രിക്കുവാൻ, ദൈവം ആഗ്രഹിക്കുന്നത് എങ്ങിനെയാണ്? അവനോടു തന്നെ ചോദിച്ച് കണ്ടുപിടിക്കൂ.

മികച്ച അധ്യാപകൻ

എനിക്കിത് മനസ്സിലാകുന്നതേയില്ല, എന്റെ മകൾ അവളുടെ കൈയ്യിലിരുന്ന പെൻസിൽ ഡെസ്കിലടിച്ചു. അവൾ കണക്കിലെ ഒരു അസ്‌സൈന്മെന്റ് ചെയ്യുകയായിരുന്നു. ഞാൻ ഒരു ഹോംസ്‌കൂളിങ് അദ്ധ്യാപിക/ മാതാവ് എന്ന നിലയിൽ ആരംഭിച്ചിതെയുള്ളൂ. ഞങ്ങൾ ധർമ്മസങ്കടത്തിലായി. ദശാംശത്തെ ഭിന്നസംഖ്യയാക്കി മാറ്റുന്നതിനെപ്പറ്റി മുപ്പത്തിയഞ്ചു വര്ഷം മുൻപ് പഠിച്ചത് എനിക്ക് ഓർമ്മിച്ചെടുക്കാനെ കഴിഞ്ഞില്ല. എനിക്ക് അറിവില്ലാത്ത കാര്യങ്ങൾ അവൾക്ക് പഠിപ്പിച്ചു കൊടുക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാൽ ഒരു ഓൺലൈൻ ടീച്ചർ കാര്യങ്ങൾ വിശദീകരിക്കുന്നത് ഞങ്ങൾ കണ്ടു. 

മനുഷ്യരെന്ന നിലയിൽ, നാമെല്ലാവരും ചില സമയങ്ങളിൽ നമുക്കറിയാത്തതോ മനസ്സിലാക്കാത്തതു ആയ കാര്യങ്ങളാൽ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ദൈവത്തിന് അങ്ങനെ സംഭവിക്കാറില്ല. അവിടുന്ന് സകലവുമറിയുന്ന ദൈവമാണ് - സർവവിജ്ഞാനിയായ ദൈവം. യെശയ്യാവ്‌ ഇങ്ങനെ എഴുതി,  "യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?

അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു?" (യെശ. 40:13-14). ഇതിന്റെ ഉത്തരമെന്താണ്? ആരുമില്ല.

മനുഷ്യർക്ക് ബുദ്ധിയുണ്ട് കാരണം ദൈവം നമ്മെ അവിടുത്തെ രൂപസാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നിട്ടും, നമ്മുടെ ബുദ്ധി അവിടുത്തെ ബുദ്ധിയുടെ ഒരു സൂചന മാത്രമാണ്. നമ്മുടെ ജ്ഞാനം പരിമിതമാണ്, എന്നാൽ ദൈവത്തിന് നിത്യതയുടെ ആദിമുതൽ അവസാനം വരെയുള്ള സകലത്തെയും കുറിച്ച് അറിയാം (സങ്കീ.147:5). നമ്മുടെ അറിവ് വർദ്ധിക്കുന്നത് ശാസ്ത്രത്തിന്റെ സഹായത്തോടെയാണ്, എന്നിട്ടും നമുക്ക് തെറ്റുകൾ സംഭവിക്കുന്നു. യേശുവിന് സകല കാര്യവും "തൽക്ഷണം, ഒരേ സമയത്തു, സമഗ്രമായും സത്യമായും, അറിയാം" എന്ന് ഒരു ദൈവപണ്ഡിതൻ രേഖപ്പെടുത്തിയിരിക്കുന്നു. 

മനുഷ്യർ ജ്ഞാനത്തിൽ എത്ര തന്നെ മുന്നേറിയാലും നാം ഒരിക്കലും ക്രിസ്തുവിന്റെ സർവ്വജ്ഞാനത്തിന്റെ

നിലവാരത്തിൽ എത്തുകയില്ല. നമ്മുടെ അറിവിനെ അനുഗ്രഹിക്കുവാനും നല്ലതും സത്യവും പഠിപ്പിക്കുവാനും നമുക്ക് അവിടുത്തെ എപ്പോഴും ആവശ്യമാണ്.